വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല, 'ട്വീവിനെ' ശുചിമുറിയിൽ കൊന്നുതള്ളി 57കാരി, അറസ്റ്റ്, രൂക്ഷവിമർശനം
അലിസൺ ലോറൻസ് എന്ന സ്ത്രീയാണ് വളർത്തുനായയെ യാത്രയിൽ ഒപ്പം കൂട്ടാനാകാതെ വന്നതോടെ കൊന്നുകളഞ്ഞത്. ചവറ്റുകൂനയിൽ നിന്ന് ശുചീകരണ തൊഴിലാളിയാണ് നായയുടെ മൃതദേഹം കണ്ടെത്തിയത്.

ഒർലാൻഡോ: വളർത്തുനായയെ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല. പിന്നാലെ വിമാനത്താവളത്തിലെ ശുചിമുറിയിൽ വളർത്തുനായയെ മുക്കിക്കൊന്ന 57കാരിക്കെതിരെ വിമർശനം രൂക്ഷം. കൊളംബിയയിലേക്കുള്ള വിമാനത്തിൽ കയറാനായാണ് അമേരിക്കൻ പൌരയായ സ്ത്രീ ഒർലാൻഡോ വിമാനത്താവളത്തിൽ എത്തുന്നത്. അലിസൺ ലോറൻസ് എന്ന സ്ത്രീയാണ് വളർത്തുനായയെ യാത്രയിൽ ഒപ്പം കൂട്ടാനാകാതെ വന്നതോടെ കൊന്നുകളഞ്ഞത്.
നായയുടെ ശരീരത്തിൽ വച്ചിരുന്ന മൈക്രോ ചിപ്പിലൂടെയാണ് നായ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചത്. നെക്രോസ്പിയിൽ നായ മുങ്ങി മരിച്ചതാണെന്ന് വ്യക്തമായിരുന്നു. നായയെ ഒപ്പം കൂട്ടാൻ രേഖകളില്ലെന്നായിരുന്നു വിമാനത്താവള അധികൃതർ അലിസണോട് വിശദമാക്കിയത്. ട്വീവിൻ എന്ന വളർത്തുനായയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളാണ് നായയുടെ ഉടമയെ കണ്ടെത്താൻ സഹായിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. നായയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ അനിമൽ സർവ്വീസ് എത്തിയാണ് ട്വീവിന്റെ മരണകാരണം കണ്ടെത്തിയത്. നായയെ കൊലപ്പെടുത്തിയ ശേഷം സാധാരണ രീതിയിൽ വിമാനത്തിൽ കയറിപ്പോയ 57കാരിയെ ലേക്ക് കൌണ്ടിയിൽ നിന്ന് ബുധനാഴ്ചയാണ് അറസ്റ്റിലായത്.
മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക്കുള്ള കുറ്റമാണ് 57കാരിക്കെതിരെ ചുമത്തിയത്. നായയെ ചത്ത നിലയിൽ ചവറ്റുകൂനയിൽ ശുചീകരണ തൊഴിലാളിയാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ 57കാരിക്കെതിരെ വിമർശനം ശക്തമാവുകയാണ്. ലൂസിയാന സ്വദേശിയാണ് 57 കാരി അലിസൺ. റാബീസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് ട്വീവിന്റെ യാത്രയ്ക്ക് തടസമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
