അയാൾ ട്രെയിനിന്റെ സമയവും ഏതൊക്കെ ട്രെയിനുകളാണ് കൃത്യമായി വൈകാറുള്ളത് എന്നും എത്ര മിനിറ്റാണ് വൈകാറുള്ളത് എന്നും മനസിലാക്കി. അങ്ങനെ വൈകിയെത്തുന്ന ട്രെയിനുകളിൽ കയറി.
ട്രെയിൻ ഇന്നും ആളുകൾ താങ്ങാനാവുന്ന പൈസയ്ക്ക് യാത്ര ചെയ്യാനുള്ള ഒരു യാത്രാമാർഗമായിട്ടാണ് കാണുന്നത്. അത് മിക്ക രാജ്യങ്ങളിലും അങ്ങനെ തന്നെ. എന്നിരുന്നാലും, ട്രെയിനിലാണ് യാത്രയെങ്കിലും അതിനും ഒരു തുക എന്തായാലും മുടക്കേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കനത്ത പിഴ തന്നെ ഒടുക്കേണ്ടിയും വരും.
എന്നാൽ, ഇപ്പോഴിതാ ബ്രിട്ടനിൽ നിന്നും രസകരമായ ഒരു വാർത്തയാണ് വരുന്നത്. ഒരു രൂപാ പോലും മുടക്കാതെ ഒരു വർഷത്തിലധികം യുവാവ് ട്രെയിനിൽ യാത്ര ചെയ്തത്. എന്നാൽ, അതിന്റെ പേരിൽ റെയിൽവേ ഇയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. അതിന് കൃത്യമായ കാരണവും ഉണ്ട്.
ബ്രിട്ടനിൽ നിന്നുള്ള എഡ് വൈസ്, ഒരു വർഷം മുഴുവൻ ഒരു പൈസ പോലും ചെലവഴിക്കാതെയാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഒരു പ്രത്യേക തന്ത്രമാണ് ഇതിനായി ഇയാൾ പ്രയോഗിച്ചത്. അതുവഴി ഏകദേശം 1.06 ലക്ഷം രൂപയാണ് ഇയാൾക്ക് യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാനായത്. റെയിൽവേയ്ക്ക് ഇത് അറിയുമായിരുന്നിട്ടും അയാൾക്കെതിരെ നടപടി എടുക്കാൻ ഒരു നിർവാഹവും ഇല്ല.
29 -കാരനായ എഡ് വൈസ് ഒരു പേഴ്‌സണൽ ഫിനാൻസ് റൈറ്ററാണ്. അയാൾ ട്രെയിനിന്റെ സമയവും ഏതൊക്കെ ട്രെയിനുകളാണ് കൃത്യമായി വൈകാറുള്ളത് എന്നും എത്ര മിനിറ്റാണ് വൈകാറുള്ളത് എന്നും മനസിലാക്കി. അങ്ങനെ വൈകിയെത്തുന്ന ട്രെയിനുകളിൽ കയറി. ടിക്കറ്റിന്റെ മുഴുവൻ പണവും റീഫണ്ടായി തിരികെ വാങ്ങി. മൂന്ന് വർഷത്തിനുള്ളിൽ 1.06 ലക്ഷത്തിലധികം രൂപയാണ് ഇയാൾ ഇങ്ങനെ ലാഭിച്ചത്.
ബ്രിട്ടീഷ് ട്രെയിൻ ഡിലേ റൂൾസ് അനുസരിച്ച്, യാത്രക്കാർക്ക് 15 മിനിറ്റ് വൈകിയാൽ 25% റീഫണ്ടും, 30 മിനിറ്റ് വൈകിയാൽ 50% റീഫണ്ടും, ഒരു മണിക്കൂറിൽ കൂടുതൽ വൈകിയാൽ മുഴുവൻ റീഫണ്ടും ലഭിക്കും. ഈ നിയമമാണ് എഡ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയത്. പണിമുടക്കുകൾ, എന്തെങ്കിലും അറ്റകുറ്റപ്പണികൾ, മോശമായ കാലാവസ്ഥ എന്നിവയാണ് ട്രെയിൻ വൈകാനുള്ള പ്രധാന കാരണമെന്ന് എഡ് കണ്ടുപിടിച്ചു. അതിന് അനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യുകയായിരുന്നു ഇയാൾ.