യുഎസ് വസ്ത്ര വിപണി ഇന്ത്യ പിടിക്കുമോ? എതിരാളികള്‍ക്ക് വന്‍ തീരുവ, ഇന്ത്യയ്ക്ക് മുന്നിൽ വലിയ അവസരം

ട്രംപിന്‍റെ പ്രഖ്യാപനമനുസരിച്ച് വിയറ്റ്നാമിന്‍റെ തുണികയറ്റുമതിക്ക് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും താരിഫ് ചുമത്തും. 


ന്ത്യയ്ക്ക് 27 ശതമാനം തീരുവ ചുമത്തിയെങ്കിലും മറ്റ് പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ വസ്ത്രനിര്‍മാണ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നു. വിയറ്റ്നാം, ബംഗ്ലാദേശ്, ചൈന തുടങ്ങിയ ഇന്ത്യയുടെ പ്രധാന എതിരാളികളായ വസ്ത്രകയറ്റുമതി രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപിന്‍റെ പ്രഖ്യാപനമനുസരിച്ച് വിയറ്റ്നാമിന്‍റെ തുണികയറ്റുമതിക്ക് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും താരിഫ് ചുമത്തും. 

ചൈനയ്ക്ക് തിരിച്ചടി

Latest Videos

2024-ലെ കണക്കുകള്‍ പ്രകാരം, അമേരിക്കയിലേക്കുള്ള വസ്ത്ര ഇറക്കുമതിയില്‍ 30 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. 13 ശതമാനം ഇറക്കുമതി വിഹിതവുമായി വിയറ്റ്നാം ആണ് രണ്ടാം സ്ഥാനത്ത്.  9.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്. 8 ശതമാനം ആണ് ഇന്ത്യയുടെ വിപണി വിഹിതം.  അമേരിക്കയിലേക്കുള്ള തുണി ഇറക്കുമതിയില്‍ ബംഗ്ലാദേശിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു.  എന്നാല്‍ 2024 ലെ രാഷ്ട്രീയ പ്രക്ഷുബ്ധത മൂലം അവരുടെ വിപണി വിഹിതം 6 ശതമാനമായി കുറഞ്ഞു.

യുഎസിനുള്ള തീരുവ കുറയ്ക്കണം

യുഎസില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും തീരുവ ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട്  അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഇതിനകം തന്നെ ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ പൂജ്യം ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കും അതേ താരിഫ് നിരക്ക് പ്രയോഗിക്കാന്‍ യുഎസ് നിര്‍ബന്ധിതരാകും. ഇത് വഴി യുഎസില്‍ വിപണി വിഹിതം വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.  ടെക്സ്റ്റൈല്‍ മേഖല ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ .അതേസമയം എതിരാളികളായ ബംഗ്ലാദേശിനും വിയറ്റ്നാമിനും ഇത് യഥാക്രമം 11 ശതമാനവും 15 ശതമാനവുമാണ്.

click me!