കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാൻ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല
കോഴിക്കോട്: റമദാന്‍ വ്രതവും ഉത്സവവും ഒന്നിച്ചെത്തിയതോടെ കോഴിക്കോട് കാപ്പാട് താവണ്ടി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടക്കമിട്ടത് മാതൃകാപരമായ ഒത്തുചേരലിന്. ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കിയാണ് പുണ്യമാസത്തില്‍ മാനവഐക്യത്തിന്റെ മഹാസന്ദേശവുമായി ക്ഷേത്രകമ്മിറ്റി രംഗത്തുവന്നത്.
ഉത്സവത്തിന് നാട്ടുകാരെല്ലാം ഒരുമിച്ച് കൂടുന്നതാണ് പതിവെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാനിലെ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയാതായി. ഈ കുറവ് പരിഹരിക്കാനാണ് ഇത്തവണ നോമ്പുതുറ ക്ഷേത്രമുറ്റത്ത് വച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമീപ പ്രദേശങ്ങളിലെ മഹല്ലുകളും നാട്ടുകാരുമെല്ലാം പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നതോടെ സൗഹൃദ വിരുന്നിന് ക്ഷേത്രമുറ്റത്ത് തന്നെ പന്തല്‍ ഉയരുകയായിരുന്നു. പ്രദേശത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി നടന്നതെന്നും പൂര്‍ണ സന്തോഷമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം