പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി.
പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാംഎംഡിഎംഎ യുമായി ജീവനക്കാരൻ അനി (35) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. കടയുടമയുടെ ബന്ധുവായ ഇയാള്‍ സിസിടിവി ഓഫ് ചെയ്തു വെച്ചായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാൻ പൂജാ സാധനങ്ങൾക്കൊപ്പം ചെറു പാക്കറ്റുകൾ ആക്കി എംഡിഎംഎ വയ്ക്കും. തുടർന്ന് രഹസ്യമായി വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടി. കുരമ്പാലയിൽ മാധവി പലചരക്ക് പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എംഡിഎംഎ കസ്റ്റഡിയിലെടുത്തത്. പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി. കടയുടമ പ്രദീപിന്റെ ബന്ധുവാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും മൂന്ന് ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാൾ ബന്ധു വീട്ടിൽ പോകുന്ന സമയം നോക്കി സിസിടിവി ഓഫാക്കും. തുടർന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. ബന്ധു തിരികെ വരുമ്പോഴേക്കും സിസിടിവി ഓണാക്കുകകയും ചെയ്യും. ഇതായിരുന്നു കച്ചവടരീതിയെന്ന് പൊലീസ് പറയുന്നു.
ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. അടൂർ ഡി വൈ എസ് പി യുടെ നിർദേശപ്രകാരം എസ് ഐ അനീഷ് അബ്രഹാം, എ എസ് ഐ രാജു, എസ് സി പി ഓ അജീഷ് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തി നടപടി കൈക്കൊണ്ടത്.