നേരത്തെ ലഹരി കേസിൽ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു
മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിയിൽ 31.298 ഗ്രാം ഹെറോയിൻ കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേലമ്പ്ര സ്വദേശി മുഹമ്മദ് നിഷാദ്. എൻ.കെ (37)യാണ് പിടിയിലായത്. മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷും പാർട്ടിയും ചേർന്നാണ് പ്രതിന്റെ പിടികൂടിയത്. എക്സൈസ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹമ്മദ് നിഷാദ് പിടിയിലായത്.
നേരത്തെ ലഹരി കേസിൽ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു. 2020ൽ ആന്ധ്രയിൽ വെച്ച് 48 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. നിഷാദ് ലഹരിയുടെ അടിമയാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതി ലഹരി വിൽപ്പന നടത്താൻ ഇറങ്ങിയതെന്നും എക്‌സൈസ് പറഞ്ഞു.
നിഷാദിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ജില്ലയിലെ മയക്കുമരുന്ന് കണ്ണികളെക്കുറിച്ചുമടക്കം അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ നാസർ.ഒ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രജോഷ് കുമാർ, ജ്യോതിഷ് ചന്ദ്, പ്രശാന്ത്, മുഹമ്മദാലി, പ്രിവന്റീവ് ഓഫീസർ ഷിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിനയൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മായാദേവി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : 'സ്റ്റേഷന് പിന്നിലൂടെ കാട്ടിലേക്ക് ഓടിക്കയറി'; കോടതിയിൽ കൊണ്ടുപോകും വഴി പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു