ബാലരാമപുരം പഞ്ചായത്തിലെ മാർക്കറ്റ് നവീകരണത്തിന് തുടക്കമായി. പ്രാദേശിക എതിർപ്പുകൾ അവഗണിച്ചാണ് പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്.
തിരുവനന്തപുരം: ബാലരാമപുരം പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിലെ പ്രാദേശിക ഘടകത്തിന്‍റെ എതിർപ്പ് അവഗണിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. 8 കോടി ചെലവിൽ 8284 സ്ക്വയർ ഫീറ്റിൽ നാല് നിലകളിലായി രാജ്യാന്തര നിലവാരത്തിൽ മാർക്കറ്റ് നവീകരണത്തിന് ഒരു വർഷം മുമ്പ് പദ്ധതിയുടെ രൂപ രേഖ പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി അംഗീകരിച്ചത്.
എന്നാൽ പഞ്ചായത്ത് ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക ഘടകങ്ങളുടെ എതിർപ്പ് മൂലം നാളിതുവരെ പണി തുടങ്ങാൻ സാധിച്ചില്ല. ജനവികാരം ശക്തമായതോടെയാണ് പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിന് കരാർ നൽകി പൊളിക്കൽ തുടങ്ങിയത്. മാർക്കറ്റ് നവീകരണത്തിന് വേണ്ടി കടകൾ ഒഴിയുന്നതിന് നേരത്തേ ഇവിടത്തെ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു.
തുടർന്ന് വൈദ്യുതി കണക്ഷനും വെള്ളവും വിഛേദിച്ചതിനുശേഷവും കടകൾ ഒഴിയാതെ രാത്രി കാലങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചും അനധികൃതമായി കച്ചവടം നടത്തി വരികയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പണിത അപകട നിലയിലായ കെട്ടിടങ്ങളാണ് ആദ്യം പൊളിക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വികസനംവരുമ്പോഴും മാർക്കറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് നിർമ്മാണ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്.
താഴെ പാർക്കിംഗിനും ഒന്നാം നിലയിൽ പച്ചക്കറിക്കും മത്സ്യ മാർക്കറ്റുൾപ്പടെ 27 കടകളും രണ്ടാം നിലയിൽ രണ്ട് ഹാളും15 കടകളും മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയുമായിട്ടാണ് നവീകരണം. പൊളിക്കൽ പൂർണ്ണമായാൽ തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് റോഡ് വികസം വരുമ്പോൾ മാർക്കറ്റിന്‍റെ പ്രവർത്തനത്തിന് തടസം വരുമെന്നുള്ള തെറ്റായ പ്രചാരണമാണ് എതിർപ്പിന് പിന്നിലെന്ന് സമീപവാസികൾ ആരോപിക്കുന്നു.