ചന്ദനയുടെ മൃതദേഹം ആദ്യം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാർഥികൾ, നടുക്കം മാറാതെ കോടഞ്ചേരി ഗ്രാമം

നാടിന്റെ പ്രിയങ്കരികളായ സഹോദരിമാരില്‍ ഒരാളുടെ ആകസ്മിക വിയോഗത്തില്‍ കോടഞ്ചേരിയാകെ വിഷമത്തിലാവുകയായിരുന്നു


കോഴിക്കോട്: നാദാപുരം വെള്ളൂരില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ കോടഞ്ചേരി ഗ്രാമം. വടകര മടപ്പള്ളി കോളേജ് വിദ്യാര്‍ത്ഥിനിയും നൃത്താധ്യാപികയുമായ ചന്ദന (19) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതോടെ വീട്ടില്‍ നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളാണ് അധ്യാപികയായ ചന്ദനയുടെ മൃതദേഹം കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് ഉയർത്താൻ കിണറ്റിലിറങ്ങി; പാലക്കാട് യുവാവ് ശ്വാസം മുട്ടി മരിച്ചു

Latest Videos

പിതാവും ബേക്കറി ജീവനക്കാരനുമായിരുന്ന അച്ഛന്‍ ആയാടത്തില്‍ അനന്തന്‍ ഈ സമയം എടച്ചേരിയിലായിരുന്നു. അമ്മ ആശുപത്രിയില്‍ പോയതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മടപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദനയും സഹോദരിയും ചെറിയ പ്രായത്തില്‍ തന്നെ നൃത്ത കലയില്‍ പ്രാവീണ്യം നേടിയിരുന്നു. തുടര്‍ന്നാണ് നാട്ടിലുള്ള കുട്ടികളെ അഭ്യസിപ്പിക്കാന്‍ ആരംഭിച്ചത്.

നാടിന്റെ പ്രിയങ്കരികളായ സഹോദരിമാരില്‍ ഒരാളുടെ ആകസ്മിക വിയോഗത്തില്‍ കോടഞ്ചേരിയാകെ വിഷമത്തിലാവുകയായിരുന്നു. ഇന്ന് രാവിലെ പത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചന്ദനയുടെ ശിഷ്യരും സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. മരണത്തില്‍ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!