പതിമൂന്നും പതിനാലും വയസ്സുള്ള കുട്ടികള്‍വരെ രാസലഹരിക്കടിപ്പെടുന്നു എന്നാണ് പെട്ടുപോയവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
തിരുവനന്തപുരം: വിദ്യാർഥികളാണ് മിക്കപ്പോഴും രാസലഹരിയുടെ ഇരകളാകുന്നത്. ലഹരിയുടെ ഉപയോഗം ചെറുപ്പക്കാരുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ലഹരി വലയം' എന്ന ന്യൂസ് യാത്രയുടെ ഭാഗമായി സംസാരിച്ച രണ്ട് ചെറുപ്പക്കാര്‍ പങ്കുവെച്ചത് ലഹരി അവരുടെ ജീവിതം തുലച്ച കഥയാണ്. സ്വാലിഹ് എന്ന ചെറുപ്പക്കാരന്‍ പറയുന്ന ജീവിത കഥ പ്രതിരോധത്തിന്‍റേത് കൂടിയാണ്. മുമ്പ് ലഹരിക്കടിമയായിരുന്ന സ്വാലിഹ് 12 കേസുകളില്‍ പ്രതിയായിരുന്നു. പിന്നീട് ലഹരിയെ അതിജീവിച്ച സ്വലിഹ് ഒരു ലഹരി വിരുദ്ധ പ്രവര്‍ത്തകനായി മാറി. ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തണം എന്ന ആവശ്യവുമായി നിരവധി ചെറുപ്പക്കാരും മാതാപിതാക്കളുമാണ് സ്വാലിഹിനെ ഇപ്പോള്‍ ബന്ധപ്പെടുന്നത്.
ബോധത്തിന്‍റെയും അബോധത്തിന്‍റെയും ഇടയില്‍ എപ്പോഴോ ഉണ്ടായ തിരിച്ചറിവില്‍ വിമുക്തി കേന്ദ്രം തേടിയെത്തിയ മറ്റൊരു 21 കാരനും ഏഷ്യാനെറ്റ് ന്യൂസിനോട് തന്‍റെ ജീവിതം തുറന്നു പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ത്ഥിയായിരിക്കെ എംഡിഎംഎ ഉപയോഗം ആരംഭിച്ച ചെറുപ്പക്കാരന്‍ പിന്നീട് അതിന് അടിമപ്പെടുകയായിരുന്നു. സ്വയം പിന്തിരിയാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ വിമുക്തി കേന്ദ്രം തേടി സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് അയാള്‍ പറയുന്നു.
പതിമൂന്നും പതിനാലും വയസ്സുള്ള കുട്ടികള്‍വരെ രാസലഹരിക്കടിപ്പെടുന്നു എന്നാണ് പെട്ടുപോയവര്‍ സാക്ഷ്യപ്പെടുത്തുന്നത്. അടിമപ്പെടുന്ന ചെറുപ്പക്കാര്‍ ലഹരി വാങ്ങാനുള്ള പണത്തിനായി ആദ്യം സ്വന്തം വീടുകളില്‍ തന്നെ മോഷണം തുടങ്ങുകയും പിന്നീട് ലഹരി കച്ചവട ശ്യംഖലയുടെ ഭാഗമാവുകയും ചെയ്യുന്നു. ഇങ്ങനെ പെട്ടുപോകുന്നത് നരവധി ചെറുപ്പക്കാരാണ്. ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് ഒറ്റ ദിവസം കേരളത്തില്‍ അറസ്റ്റിലായത് 217 പേരാണ്.
Read More: ലഹരി ഇടപാട് അറിഞ്ഞു സ്ഥലത്തെത്തി; പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, കാലിന് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം