സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം : ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. നിരാഹാര സമരം തുടങ്ങിയത് സമരത്തിലെ വഴിത്തിരിവാണ്. സമരത്തിന് ആശമാർക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാർലമെന്റിൽ കോൺഗ്രസ് എംപിമാരും ആശമാർക്കായി പോരാട്ടം നടത്തുകയാണെന്നും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് കോൺഗ്രസ് എംപിമാരാണെന്നും ചൂണ്ടിക്കാട്ടി.
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. 39 ദിവസമായി തുടരുന്ന രാപകൽ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് നിരാഹാര സമരം തുടങ്ങിയത്.
രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം വിരമിക്കൽ അനുകൂല്യമായി 5 ലക്ഷം നൽകണം തുടങ്ങിയ ആശമാരുടെ ആവശ്യത്തോട് അനുകൂല തീരുമാനമില്ല. നിരാശരാകാതെ സമര മുദ്രവാക്യങ്ങള്‍ കൂടുതൽ ഉച്ചത്തിൽ ഉയര്‍ത്തിയാണ് ആശാ വർക്കർമാർ നിരാഹാര സമരം തുടങ്ങിയത്. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സമരക്കാര്‍ക്കെതിരെ സിപിഎം സിഐടിയു നേതാക്കള്‍ക്ക് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് ഇടതു അനുഭാവിയായ കെ ജി താര സമരം ഉത്ഘാടനം ചെയ്തത്.
ആശാ വര്‍ക്കര്‍മാരുടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനെന്ന പേരില്‍ മന്ത്രി വീണാ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെന്ന വിവരം ഇതിനോടകം പുറത്ത് വന്നു. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത കൂടിക്കാഴ്ചക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഇനിയും സമയം അനുവദിച്ച് നല്‍കിയിട്ടില്ല. കേരളത്തിന് അധിക തുക നല്‍കിയിട്ടുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ അവകാശവാദം സംബന്ധിച്ച ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറിയ വീണാ ജോര്‍ജ് കണക്കുകള്‍ നിയമസഭയില്‍ വച്ചിട്ടുണ്ടെന്ന് ന്യായീകരിച്ചു.