പ്രതികളിൽ ഒരാള്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പവകുപ്പ് നിലവിലുണ്ട്.
മാന്നാർ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 16 ന് വൈകിട്ട് ആലുംമൂട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. മാന്നാർ വലിയകുളങ്ങരയിൽ താമസിക്കുന്ന രജിത്ത് എന്ന യുവാവിനാണ് ഇവരില്‍ നിന്നും മർദനമേറ്റത്. മർദനത്തിൽ രജിത്തിന്‍റെ വലത് കാല്‍ ഒടിയുകയും മൂക്കിന്‍റെ പാലം പൊട്ടുകയും ചെയ്തു. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
പ്രതികളിൽ ഒരാളായ ജോർജി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പവകുപ്പ് നിലവിലുണ്ട്. പ്രതിയായ തൻസീറിന്‍റെ പേരിലും മാന്നാർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. രജിത്ത് ഉൾപ്പെട്ട ഒരു കേസിന്‍റെ വിവരങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More:കല്ലുമ്മക്കായും കക്കയിറച്ചിയും കൂടെ ഹാഷിഷ് ഓയിലും; ലഹരി ഒളിച്ച് വില്‍ക്കാന്‍ ശ്രമം, യുവാവ് പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം