പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്
മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇതോടെ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. പി വി അൻവറിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയതെന്നായിരുന്നു പിവി അൻവർ നേരത്തെ അവകാശപ്പെട്ടത് എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരൻ പരാതിയിൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം