താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പ്രതിഷേധം കണക്കിലെടുത്ത് ഷിബിലയുടെ വീട്ടിലെ തെളിവെടുപ്പ് ഒഴിവാക്കി. ഈ മാസം 29 വരെയാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കോഴിക്കോട്: താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പ്രതിഷേധം കണക്കിലെടുത്ത് കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ തെളിവെടുപ്പ് ഒഴിവാക്കിയാണ് പ്രതിയെ കോടതയിൽ ഹാജരാക്കിയത്. ഈ മാസം 29 വരെയാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതെങ്കിലും നാല് ദിവസത്തിനകം പൊലീസ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കുകയായിരുന്നു.
ഷിബിലയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആദ്യം എത്തിയ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ ബങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് പരസരത്തും എത്തിച്ച് ആദ്യം ദിവസം തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്തുന്നതിനായി കത്തി വാങ്ങിയ വെസ്റ്റ് കൈതപ്പൊയിലിലെ മിനി സൂപ്പർ മാർക്കറ്റിലെത്തിച്ചും തെളിവെടുത്തു. പ്രതിയെ കടയിലെ ജീവനക്കാർ തിരിച്ചറിയുകയും ചെയ്തു.
പ്രതിയെ കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല. പ്രതിഷേധം മുൻകൂട്ടി കണ്ടാണ് വീട്ടിലെ തെളിവെടുപ്പ് ഒഴിവാക്കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. തന്റെ കൂടെ പോരാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് യാസിർ പറയുന്നത്. കസ്റ്റഡി കാലാവധി തീരാൻ രണ്ട് ദിവസംകൂടി ബാക്കിയിരിക്കെയാണ് പ്രതിയെ തിരിച്ച് കോടതിയിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം