എസ്എഫ്ഐഒ കുറ്റപത്രം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ; 'ഗോകുലത്തിലെ റെയ്ഡ് പ്രതികാര നടപടി'

ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് കൊല്ലം എംപി


ദില്ലി: ഗോകുലം സ്ഥാപനങ്ങളിലെ ഇഡി റെയ്‌ഡ് എമ്പുരാൻ സിനിമയുടെ നിർമ്മാതാവെന്ന കാരണത്താലാണെന്ന് എൻകെ പ്രേമചന്ദ്രൻ. എസ്എഫ്ഐഒ കേസിലെ കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. വഖഫ് നിയമ ഭേദഗതി മതന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാവായതിനാലാണ് റെയ്ഡ് നടക്കുന്നത്. ഫാസിസ്റ്റ് പ്രവണതയാണിത്. വിയോജിപ്പിൻ്റെ രാഷ്ട്രീയം ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതേസമയം എസ്എഫ്ഐഒ കേസിലെ കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. വീണ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന പേരിലാണ്. മുഖ്യമന്ത്രിക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ ഇട്ടാൽ ബെർമുഡ നിങ്ങൾ ഇട്ടാൽ നിക്കർ എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Videos

വഖഫ് ഭേദഗതി നിയമം മതന്യൂനപക്ഷങ്ങൾക്ക്‌ എതിരാണെന്ന് കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ. വഖഫിൽ പ്രതിപക്ഷത്തിൻ്റെ പൊതു നിലപാട് എതിർക്കണം എന്നായിരുന്നു. ഇന്ത്യ മുന്നണി യോഗത്തിൽ കേരളത്തിലെ നേതാക്കൾ മുനമ്പം വിഷയം ഉയർത്തി കാട്ടി. മുനമ്പം വിഷയം പരിഹരിക്കാൻ ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ മുന്നണി തീരുമാനിച്ചു. എം വി ഗോവിന്ദൻ്റെ പ്രതികരണം സ്വാഗതാർഹം. കോൺഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് ബില്ലിനെ എതിർത്തത്. മുനമ്പത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മുൻകൈ എടുത്തതാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്. രാഹുൽ സംസാരിച്ചില്ലെന്ന്‌ ആക്ഷേപിക്കുന്നത് സദുദ്ദേശപരമല്ല. പ്രധാനമന്ത്രി എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് ചോദിച്ച അദ്ദേഹം മാധ്യമങ്ങൾക്ക് ദുഷ്‌ടലാക്കെന്നും വിമർശിച്ചു.

പാർലമെന്റ് അംഗങ്ങളുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാർച്ചിനെ എംപി വിമർശിച്ചു. എതിർത്താൽ തെരുവിൽ കൈകാര്യം ചെയ്യും എന്നത് എന്ത് ജനാധിപത്യമാണ് എന്ന് രാജീവ് ചന്ദ്രശേഖർ പറയണം. ബിജെപിയുടെ നീക്കങ്ങൾ ജനം തിരിച്ചറിയണം. ഒരു വശത്ത് ക്രൈസ്തവരെ സംരക്ഷിക്കാൻ ബില്ല് കൊണ്ടുവന്നെന്ന് പറയുമ്പോൾ, മറുവശത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് ബിജെപി. 
 

click me!