പിടികൂടിയവരില്‍ രണ്ട് പ്രതികള്‍ നിരധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
തിരുവനന്തപുരം: ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയില്‍. വെള്ളയാണി സ്വദേശി വേണു, വള്ളക്കടവ് സ്വദേശികളായ മാഹീൻ, ആഷിക്, ഷാജഹാൻ എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം കൊളിയൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, 65, 000 രൂപ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തത്.
കൊളിയൂർ കായൽകര ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയ പൊലീസ് സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഷാജഹാന്‍, മാഹീന്‍ എന്നിവർ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ക്രിമിനല്‍ ലിസ്റ്റില്‍ ഉൾപ്പെട്ടവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം