രാഹുൽ ഗാന്ധിയെ ശകാരിച്ചതിൽ പ്രതിഷേധിച്ച് 70 കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ടു. രാഹുൽ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നൽകിയില്ലെന്ന് എംപിമാർ പറഞ്ഞു.
ദില്ലി: സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ശകാരിച്ച് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ല. കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓംബിര്‍ല ആവശ്യപ്പെട്ടു. സ്പീക്കര്‍ അടിസ്ഥാനരഹിതമായി സംസാരിച്ചെന്നും, തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ശൂന്യവേളക്ക് പിന്നാലെയാണ് ചെയറിലുണ്ടായിരുന്ന സന്ധ്യറായ്യെ മാറ്റി നാടകീയമായീ സ്പീക്കര്‍ ഓംബിര്‍ല കടന്നു വന്നത്. രാവിലെ സഭയിലില്ലാതിരുന്ന രാഹുല്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ വരവ്. പല അംഗങ്ങളും സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്‍റെ ശ്രദ്ധയില്‍ പെടുന്നുവെന്ന് പറഞ്ഞാണ് ഓംബിര്‍ല രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്. പ്രതിപക്ഷ നേതാവ് സഭാ മര്യാദ കാട്ടണം. അച്ഛനും, അമ്മയും സഹോദരങ്ങളും ഇവിടെ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ട്. ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെയും രാഹുല്‍ നിലക്ക് നിര്‍ത്തണം. പ്രകോപന കാരണം വ്യക്തമാക്കാതെ ഇത്രയും പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. രാഹുല്‍ സംസാരിക്കാനെഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. കാരണം പിടികിട്ടുന്നില്ലെന്നും, ഒരാഴ്ചയിലേറെയായി തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കെ സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. അകാരണമായി ശകാരിച്ചതിന്‍റെ കാരണം വ്യക്തമാക്കാത്ത സ്പീക്കര്‍ കൂടുതലൊന്നും പറയിക്കരുതെന്ന് മാത്രം എംപിമാരോട് പറഞ്ഞു. എന്നാല്‍ ശകാരത്തിന്‍റെ കാരണം ഇനിയും സ്പീക്കറോ ഓഫീസോ വ്യക്തമാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം