ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് വിമാനം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ സിദ്ധാർത്ഥ് കൊല്ലപ്പെട്ടു, പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഒരു സാധാരണക്കാരനും ജീവൻ നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കി.
ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിക്കുന്നതിന് തൊട്ടുമുമ്പ് രക്ഷിച്ചത് നിരവധി ജീവനുകൾ. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിന്റെ ജീവനും രക്ഷിച്ചു.
ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.
28 കാരനായ പൈലറ്റ് അവധിക്ക് ശേഷം അടുത്തിടെ ഡ്യൂട്ടിയിൽ തിരിച്ചെത്തിയ അന്നായിരുന്നു അപകടം. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പറക്കുന്നതിനിടയിൽ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. ജെറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റ് പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. അവസാന നിമിഷങ്ങളിൽ സിദ്ധാർത്ഥ് അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹ പൈലറ്റ് മനോജ് കുമാർ സിംഗിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാന്‍ സഹായിച്ചു.
Read More... വർഷങ്ങളായി വിരലിൽ മോതിരം, വണ്ണംവെച്ചതോടെ കുടുങ്ങി, വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ, രക്ഷകരായി ഫയർഫോഴ്സ്
ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് വിമാനം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ സിദ്ധാർത്ഥ് കൊല്ലപ്പെട്ടു. സുശീലിന്റെയും നീലം യാദവിന്റെയും ഏക മകനായ സിദ്ധാർത്ഥ് യാദവ്, ഫൈറ്റർ പൈലറ്റായി പരിശീലനം പൂർത്തിയാക്കി 2016 ൽ എൻഡിഎ പരീക്ഷ പാസായതിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. രണ്ട് വർഷം മുമ്പാണ് അദ്ദേഹത്തിന് ഫ്ലൈറ്റ് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. നവംബർ രണ്ടിന് വിവാഹമായിരുന്നു. മാർച്ച് 23നായിരുന്നു വിവാഹ നിശ്ചയം. പരിക്കേറ്റ സഹപ്രവര്‍ത്തകന്‍ ഇപ്പോൾ ചികിത്സയിലാണ്.