ബഡ്ജറ്റ് ചർച്ചയ്ക്കിടയിലാണ് ബിജെപി ഗുരുതര ആരോപണം ഉയർത്തിയത്. 39 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിൽ വലിയ അഴിമതി നടന്നുവെന്നാണ് ആരോപണം.
ബെംഗളൂരു: സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ കർണാടക സർക്കാർ 7500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തൽ. ഏഷ്യാനെറ്റ് സുവർണ ന്യൂസാണ് കർണാടക സർക്കാരിനെ പ്രതിസന്ധിയിലാക്കി ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ കരാർ മീറ്റർ നിർമ്മാതാവിന് നൽകുന്നതിന് പകരം വിതരണക്കാരന് നൽകിയത് മൂലം മീറ്ററിന്റെ വില കൂടിയെയെന്നും അന്വേഷണം വേണമെന്നും ബിജെപി നിയമ സഭയിൽ ആവശ്യപ്പെട്ടു. കരാർ റദ്ദാക്കി അന്വേഷണം നടത്തണമെന്ന് ബിജെപി എംഎൽഎ സിഎൻ അശ്വത് നാരായൺ വ്യാഴാഴ്ച നിയമസഭയിൽ ആവശ്യപ്പെട്ടത്.
സുവർണ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഇപ്രകാരമാണ്. സിംഗിൾ ഫേസ് മീറ്ററിന് പഴയ വില 950 രൂപ പുതിയ മീറ്ററിന് 4998 രൂപയാണ്. സിംഗിൾ ഫേസ് മീറ്റർ 2 ന് പഴയ വില 2400 രൂപ പുതിയ വില 9000 രൂപയും. ത്രീഫേസ് മീറ്ററിന് പഴയ വില 2500 രൂപയാണ്. പുതിയതിന് 28000 രൂപയും. മറ്റ് സംസ്ഥാനങ്ങളിൽ സ്മാർട്ട് മീറ്ററിന് 900 രൂപ സബ്സിഡി കേന്ദ്രം നൽകാറുണ്ട്. ഇത് നേരിട്ട് കരാറുകാർക്കാണ് ലഭ്യമാവുക.. ശേഷിച്ച തുക ഉപഭോക്താവിൽ നിന്ന് പത്ത് വർഷത്തേക്കായി ചെറു തുകകളായി ഈടാക്കുന്നതാണ് രീതി. എന്നാൽ കർണാടകയിൽ മീറ്ററിന് മുഴുവൻ തുകയായ 8510 രൂപയും സർക്കാർ നൽകുന്നു. ഇതിന് പുറമേ 71 രൂപ വീതം ഉപഭോക്താവ് അടയ്ക്കേണ്ടതായും വരുന്നുണ്ട്. കേന്ദ്രം നൽകുന്ന സബ്സിഡി തുക എവിടെ പോവുന്നുവെന്നാണ് ഉയരുന്ന ചോദ്യം.
ബഡ്ജറ്റ് ചർച്ചയ്ക്കിടയിലാണ് ബിജെപി ഗുരുതര ആരോപണം ഉയർത്തിയത്. 39 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിൽ വലിയ അഴിമതി നടന്നുവെന്നാണ് ആരോപണം. സ്മാർട്ട് മീറ്ററിന്റെ സോഫ്റ്റ് വെയർ സാങ്കേതിക വിദ്യയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് കരിമ്പട്ടികയിൽ പെട്ട കമ്പനിയാണെന്നും ബിജെപി ആരോപിക്കുന്നത്. താൽക്കാലിക കണക്ഷൻ വാങ്ങുന്നവർക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കിയെന്നുമാണ് ആരോപണം. സ്മാർട്ട് മീറ്ററുകൾ താൽക്കാലിക കണക്ഷനുകൾ എടുക്കുന്നവർക്ക് മാത്രം നിർബന്ധമാണ് എന്ന് കർണാടക വൈദ്യുതി വകുപ്പ് റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശങ്ങൾ വ്യക്തമാക്കുമ്പോഴാണ് ഇതെന്നുമാണ് ബിജെപി ആരോപണം.
നിലവിലെ എല്ലാ മീറ്ററുകളും സ്മാർട്ട് മീറ്ററുകൾ ആക്കിയ ശേഷമായിരിക്കണം പുതിയതായി വരുന്ന സാധാരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കാവൂ എന്നാണ് കേന്ദ്ര വൈദ്യുത അതോറിറ്റിയും വ്യക്തമാക്കുന്നത്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് താൽക്കാലിക കണക്ഷന് മാത്രമാണ് നിർബന്ധമെന്നും പുതിയ കണക്ഷനുകൾക്ക് അത് ഓപ്ഷണൽ ആണെന്നും വ്യക്തമാക്കുന്ന കോൾ അറ്റൻഷൻ നോട്ടീസിന് രണ്ട് ദിവസം മുമ്പ് രേഖാമൂലം മറുപടി നൽകിയിരുന്നുവെന്നാണ് ഊർജ്ജമന്ത്രി കെ ജെ ജോർജ്ജ് വിശദമാക്കിയത്. വെള്ളിയാഴ്ച വിഷയം പരിശോധിച്ച് വിശദമായ മറുപടി നൽകുമെന്നും സോഫ്റ്റ്‌വെയർ കമ്പനി കരിമ്പട്ടികയിൽ ഉൾപ്പട്ടവയാണെങ്കിൽ കരാർ റദ്ദാക്കാൻ തയ്യാറാണെന്നും കെ ജെ ജോർജ്ജ് സഭയിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം