പ്രഭാസ് നായകനായ രാജാ സാബ് സിനിമയുടെ റിലീസ് നീളുന്നു.
ഹൈദരാബാദ്: സംവിധായകൻ മാരുതിയുടെ പ്രഭാസ് നായകനായ ഹൊറർ-കോമഡി ചിത്രം രാജാ സാബ് റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സംവിധായകനും നിർമ്മാണ കമ്പനിയായ പീപ്പിൾ മീഡിയ ഫാക്ടറിയും മൗനം പാലിക്കുന്നുണ്ടെങ്കിലും, ചിത്രം ആദ്യം ആസൂത്രണം ചെയ്തതുപോലെ ഏപ്രിൽ 10 ന് പ്രദർശനത്തിന് എത്തില്ലെന്ന് ഉറപ്പായതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചിത്രത്തിന്‍റെ റിലീസ് 2025 ഏപ്രില്‍ മാസം എന്നതാണ് നേരത്തെ കേട്ടതെങ്കിലും അതിന്‍റെ ഒരു സൂചനയും ഇതുവരെയില്ല. പക്ഷേ പ്രഭാസിന്റെ കണങ്കാലിന് പരിക്കേറ്റതാണ് ചിത്രത്തിന്‍റെ കാലതാമസത്തിന് കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഹനു രാഘവപുടിക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തിലും അദ്ദേഹം തിരക്കിലായിരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് താരം.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീളുന്നതിന് കാരണം പ്രഭാസ് അല്ലെന്നാണ് വിവരം. "ഏപ്രിൽ 10 ന് രാജാ സാബ് പ്ലാൻ ചെയ്തതുപോലെ റിലീസ് ചെയ്യില്ല എന്നത് സത്യമാണ്. എന്നിരുന്നാലും, അത് പ്രഭാസിന്റെ ആരോഗ്യസ്ഥിതിയോ മറ്റ് പ്രൊജക്ടുകള്‍ കൊണ്ടോ അല്ല ” സിനിമയുമായി അടുത്ത വൃത്തം പ്രതികരിച്ചു.
മാരുതിയുടെ സിനിമയില്‍ വലിയതോതില്‍ വിഎഫ്എക്സ് വേണം. പ്രേക്ഷകർക്ക് രസകരമായ ഒരു അനുഭവം നല്‍കാന്‍ അത് മികച്ച രീതിയില്‍ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന് ഇതുവരെ അന്തിമമാക്കിയിട്ടില്ല, പക്ഷേ വർഷം ഏത് സമയത്തും റിലീസ് ചെയ്യാൻ കഴിയുന്ന ഡേറ്റുകള്‍ ലഭ്യമാണ്. പക്ഷേ പോസ്റ്റ്-പ്രൊഡക്ഷന്‍ അവസാനഘട്ടത്തില്‍ ഏത്തിയാല്‍ മാത്രമേ റിലീസ് തീയതി പ്രഖ്യാപിക്കൂ ” ചിത്രവുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിതി അഗര്‍വാള്‍, മാളവിക മോഹനന്‍ എന്നിവര്‍ നായികമാരായി എത്തുന്ന രാജാ സാബ് ഒരു സൂപ്പര്‍നാച്വുറല്‍ കോമഡി ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ട്. തമന്‍ എസ് ആണ് ചിത്രത്തിന്‍റെ സംഗീതം.