ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ ആയിരുന്നു എമ്പുരാനെതിരെ രംഗത്തെത്തിയത്. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ ചില രംഗങ്ങളിൽ മുല്ലപ്പെരിയാറിനെ അധിക്ഷേപിക്കുന്നുണ്ട് എന്നും കരാർ പ്രകാരം തമിഴ്നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ചിത്രീകരിച്ചെന്നും ആയിരുന്നു ഇവരുടെ വാദം.
ഏപ്രില്‍ രണ്ടിനാണ് റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ തിയറ്ററുകളില്‍ എത്തിയത്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‍റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റി. എൻഐഎ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കിയിരുന്നു.
എമ്പുരാനേ..ഈ പോക്കിതെങ്ങോട്ടാ..; 8-ാം ദിനം കളക്ഷനിൽ ഇടിവ്, മോളിവുഡിന്റെ 250 കോടി പടമാകുമോ ?
മാര്‍ച്ച് 27ന് ആയിരുന്നു എമ്പുരാന്‍ തിയറ്ററുകളില്‍ എത്തിയത്. റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം അഞ്ചാം ദിനം 200 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 235 കോടിയാണ് എമ്പുരാന്‍ കളക്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..