സമ്മാനത്തുക പ്രഖ്യപിച്ച് രണ്ടാഴ്ചയായിട്ടും ഗംഭീര്‍ ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ലെന്നും ഇതൊരു നല്ല മാതൃകയല്ലെന്നും ഗവാസ്കര്‍.
മുംബൈ: ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയുടെ കാര്യത്തില്‍ ഇന്ത്യൻ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്‍റെ മുന്‍ഗാമി രാഹുല്‍ ദ്രാവിഡിന്‍റെ മാതൃക പിന്തുടരാന്‍ തയാറുണ്ടോ എന്ന് ചോദിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 58 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിലെ കളിക്കാരുടേതിന് തുല്യമായ മൂന്ന് കോടി രൂപയാണ് ഗംഭീറിനും ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
എന്നാല്‍ ഗംഭീറിന്‍റെ സഹപരിശീലകരായ അഭിഷേക് നായര്‍, സീതാന്‍ഷു കൊടക്, റിയാന്‍ ടെന്‍ ഡോഷെറ്റെ, ടി ദീലീപ് എന്നിവര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചത്. 2024ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന് ബിസിസിഐ രണ്ടര കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചപ്പോള്‍ തനിക്കും സഹപരിശീലകരുടേതിന് തുല്യമായ തുക മാത്രം സമ്മാനത്തുകയായി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് അധികതുക ദ്രാവിഡ് നിരസിച്ചിരുന്നു. ഗംഭീറും ഇതുപോലെ ചെയ്യാന്‍ തയാറുണ്ടോ എന്നാണ് ഗവാസ്കര്‍ ചോദിച്ചത്.
സമ്മാനത്തുക പ്രഖ്യപിച്ച് രണ്ടാഴ്ചയായിട്ടും ഗംഭീര്‍ ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ലെന്നും ഇതൊരു നല്ല മാതൃകയല്ലെന്നും ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപയായിരുന്നു ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനത്തുക നല്‍കാനുള്ള ബിസിസിഐ തീരുമാനത്തെയും ഗവാസ്കര്‍ അഭിനന്ദിച്ചു. ഐസിസി അനുവദിച്ച സമ്മാനത്തുക കളിക്കാര്‍ക്ക് തന്നെ വിതരണം ചെയ്യാനുള്ള ബിസിസിഐ തീരുമാനത്തെയും ഗവാസ്കര്‍ പ്രകീര്‍ത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക