തൃശ്ശൂർ കേച്ചേരിയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്പിൽ വീട്ടിൽ വിബിനാണ്(24) പിടിയിലായത്.
വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫിംഗർ പ്രിന്റ് വ്യക്തമായി തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു കേസിൽ പെട്ട പ്രതി ആലുവ പോലീസിന്റെ പിടിയിലായത്.
തുടർന്നാണ് പ്രതിയെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അഡീഷണൽ ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ക്ഷേത്രത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.