ഒരാഴ്ചത്തെ ദൗത്യത്തിനായി തിരിച്ച് 9 മാസത്തിലധികമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടക്കിയെത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സ്പേസ് എക്സുമായി ചേര്‍ന്ന് നാസ ക്രൂ-10 ദൗത്യം വിക്ഷേപിക്കുന്നത്
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘത്തിന്‍റെയും മടക്കം വരുന്ന തിങ്കളാഴ്ചയിലേക്ക് വീണ്ടും നീട്ടിയിരിക്കുകയാണ്. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35ന് സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ-9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടും. സുനിത വില്യംസിനെയും സംഘത്തിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 വിക്ഷേപണം ഇന്ന് നടത്താനാണ് നാസയും പങ്കാളികളായ സ്പേസ് എക്സും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചതോടെ ഇനി ദൗത്യം നാളെ രാവിലെയേ നടക്കുകയുള്ളൂവെന്ന് നാസ അറിയിച്ചു. എന്തുകൊണ്ടാണ് അവസാന നിമിഷം ക്രൂ-10 ദൗത്യ വിക്ഷേപണം സ്പേസ് എക്സ് മാറ്റിവച്ചത്?
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിനെ താങ്ങിനിര്‍ത്തുന്ന യന്ത്രകൈകളിലൊന്നിന്‍റെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ക്രൂ-10 ദൗത്യ വിക്ഷേപണം നാസയും സ്പേസ് എക്സും നാളേക്ക് മാറ്റിവച്ചത്. റോക്കറ്റിനെ താങ്ങിനിര്‍ത്തുന്നതും ലോഞ്ച് ചെയ്യുമ്പോള്‍ റിലീസ് ചെയ്യുന്നതുമായ യന്ത്രക്കൈയാണിത്. ക്രൂ-10 ലിഫ്റ്റോഫിന് മണിക്കൂറുകള്‍ മാത്രം മുമ്പായിരുന്നു ഈ തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിന്‍റെ സന്തുലിതമായ ലോഞ്ചിന് ഈ യന്ത്രക്കൈകള്‍ കൃത്യമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ലോഞ്ച് പാഡിലെ ഈ യന്ത്രക്കൈയിലെ തകരാര്‍ റോക്കറ്റിന്‍റെയും ഡ്രാഗണ്‍ പേടകത്തിലെ ക്രൂ-10 സഞ്ചാരികളുടെയും സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
ഇതിനൊപ്പം കാലാവസ്ഥാ പ്രതിസന്ധിയും ക്രൂ 10 ലോഞ്ചിന് തിരിച്ചടിയായി. 'മാർച്ച് 13 വ്യാഴാഴ്ച നടക്കാനിരുന്ന വിക്ഷേപണ ശ്രമം ഡ്രാഗണ്‍ പേടകത്തിന്‍റെ പറക്കൽ പാതയിൽ പ്രവചിക്കപ്പെട്ട ഉയർന്ന കാറ്റും മഴയും കാരണം മാറ്റിവയ്ക്കാൻ ദൗത്യ മാനേജർമാർ തീരുമാനിച്ചു. വെള്ളിയാഴ്ചയാവും (മാര്‍ച്ച് 14) അടുത്ത വിക്ഷേപണ ശ്രമം നടത്തുകയെന്നും' നാസ അറിയിച്ചു.
ഒരാഴ്ചത്തെ ദൗത്യത്തിനായി തിരിച്ച് 9 മാസത്തിലധികമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടക്കിയെത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സ്പേസ് എക്സുമായി ചേര്‍ന്ന് നാസ ക്രൂ-10 ദൗത്യം വിക്ഷേപിക്കുന്നത്. ക്രൂ-10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയാലാണ് സുനിതയും ബുച്ചും അടങ്ങുന്ന ക്രൂ-9 സംഘം ഭൂമിയിലേക്ക് തിരിക്കുക. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ-10 ബഹിരാകാശ ദൗത്യത്തില്‍ ഉൾപ്പെടുന്നു.
2024 ജൂണില്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തേക്ക് കുതിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം കണ്ടെത്തിയതോടെ ഇരുവരുടെയും മടക്കം നീളുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ക്രൂ-9 സംഘത്തിന്‍റെ മടക്കയാത്രയില്‍ സുനിതയ്ക്കും ബുച്ചിനുമൊപ്പമുണ്ടാകും. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ-9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം