നഗരത്തിലെ 56 വാര്‍ഡുകളിലാണ് നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങുന്നത്.
തിരുവനന്തപുരം: ഇന്നും നാളെയും ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കിയതായി നഗരസഭ. സാഹചര്യങ്ങൾ വിലയിരുത്തുവാൻ കേരള വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ 50 വാട്ടർ ടാങ്കുകൾ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുകയും, 20 വാട്ടർ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുമുണ്ട്. കൂടാതെ സ്മാർട്ട് ട്രിവാൻഡ്രം എന്ന പേരില്‍ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പണം അടച്ച് വെള്ളം ബുക്ക് ചെയ്യാവുന്നതാണ്. 2,000 ലിറ്റർ മുതൽ വെള്ളം ഇതില്‍ ലഭ്യമാണ്.
നഗരത്തിലെ 56 വാര്‍ഡുകളിലാണ് നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങുന്നത്. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് വെള്ളം മുടങ്ങുന്നത്. അരുവിക്കരയിലെ 74 എം.എല്‍.ഡി ശുദ്ധീകരണ ശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും. ഇതോടെയാണ് കോര്‍പറേഷനിലെ 56 വാര്‍ഡുകളിലേയും സമീപ പഞ്ചായത്തായ കല്ലിയൂരിലേയും ജലവിതരണം മുടങ്ങുന്നത്. കാഞ്ഞിരംപാറ മുതല്‍ തിരുവല്ലം വരെയുള്ള വാര്‍ഡുകളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്.
സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകള്‍
വാട്ടർ അതോറിറ്റി: 1916
നഗരസഭ: 9496434488
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം