കഴിഞ്ഞ ദിവസം മുതൽ തന്നെ കൈതച്ചക്ക തോട്ടത്തിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിൽ കലഹമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അയൽവാസിക്ക് മർദ്ദനമേറ്റത്
പത്തനംതിട്ട: അതിഥി തൊഴിലാളികൾ തമ്മിലുള്ള തമ്മിലടിയിൽ അയൽവാസിയായ 65കാരന് പരിക്കേറ്റു. പത്തനംതിട്ട കൂടൽ ഇരുതോടിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചു പിന്നാലെയാണ് അയൽവാസിയായ 65കാരനെ ഇവർ വീടുകയറി ആക്രമിച്ചത്. 65 കാരനായ തങ്കച്ചനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുതൽ തന്നെ കൈതച്ചക്ക തോട്ടത്തിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിൽ കലഹമുണ്ടായിരുന്നു.
അർജുൻ എന്ന ഒഡീഷ സ്വദേശി മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്നവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ അക്രമത്തിനിടെയാണ് 65കാരന് മർദ്ദനമേറ്റത്. രാവിലെയുണ്ടായ അക്രമത്തിന് പിന്നാലെ തൊഴിലാളികൾ ബഹളമുണ്ടാക്കി പല ഭാഗത്തേക്ക് ഓടിയിരുന്നു. അർജുൻ സമീപവാസിയായ തങ്കച്ചനെ മർദ്ദിക്കുകയായിരുന്നു. കട്ട കൊണ്ട് തലയ്ക്ക് അടിച്ചു. തങ്കച്ചനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയായ സ്ത്രീക്കും മർദ്ദനമേറ്റു.
ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം എന്നാണ് പൊലീസ് വിശദമാക്കുന്നത് തലയ്ക്കും ദേഹമാസകലവുമാണ് തങ്കച്ചന് പരിക്കേറ്റിട്ടുള്ളത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ തങ്കച്ചൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒഡീഷാ സ്വദേശി അർജുനാണ് 65കാരനെ ആക്രമിച്ചത്. വയോധികനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീയുടെ കൈ ഇയാൾ കടിച്ചു മുറിച്ചു. അർജുനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.