പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് എട്ട് വർഷം കഠിന തടവ്. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: പോക്സോ കേസിൽ യുവാവിന് എട്ടു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് വിളപ്പിൽശാല നെടുങ്കുഴി ആഴാന്തകുഴിവിള പുത്തൻവീട്ടിൽ കണ്ണനെ(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടയ്ക്കാത്തപക്ഷം അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.11 വയസുകാരിയായ പെൺകുട്ടിയെ ഫോൺനമ്പർ നൽകി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്തെത്തി കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി. ഇതിനിടെ കുട്ടിയുടെ സഹോദരൻ പ്രതിക്കൊപ്പം കുട്ടിയെ കാണുകയും തിരികെ വീട്ടിൽ കൊണ്ടുവരികയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ ഹാജരാക്കുകയും ചെയ്തു. മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ടി.വി ഷിബു, പി.ആർ രാഹുൽ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം