തൃശ്ശൂർ - കോഴിക്കോട് റൂട്ടിൽ പോകുന്ന യാത്രക്കാർക്ക് ആശ്വാസമായ പദ്ധതിയാണ് കേച്ചേരി അക്കിക്കാവ് ബൈപ്പാസെന്നും മന്ത്രി
തൃശൂര്‍: കേച്ചേരി അക്കിക്കാവ് ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശൂർ ഇനി ശൂൂൂൂൂ ന്ന് കുതിക്കുമെന്നാണ് മന്ത്രി പറയുന്നത്. തൃശ്ശൂർ - കോഴിക്കോട് റൂട്ടിൽ പോകുന്ന യാത്രക്കാർക്ക് ആശ്വാസമായ പദ്ധതിയാണ് കേച്ചേരി അക്കിക്കാവ് ബൈപ്പാസെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നവീകരിക്കുന്ന തലോര്‍ - തൈക്കാട്ടുശ്ശേരി - വല്ലച്ചിറ റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
350 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരീക്കുന്നത്. വിവിധ ഭാഗങ്ങളിലായി 4.075 കിലോമീറ്റര്‍ വരുന്ന റോഡ് നവീകരണം സംസ്ഥാനത്തെ റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്. പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാഫലകം അനാഛാദനം നിര്‍വ്വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഹരീഷ് എസ് സങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ രാമചന്ദ്രന്‍, എന്‍ മനോജ്, ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജകുമാരി, വൈസ് പ്രസിഡന്റുമാരായ സോഫി ഫ്രാന്‍സിസ്, രാജലക്ഷ്മി റെനീഷ്, വനജ ബാബു, പഞ്ചായത്ത് അംഗങ്ങളായ ഭദ്ര മനു, ടി കെ ശങ്കരനാരായണന്‍, പി എസ് നിഷ, സന്ധ്യ കുട്ടന്‍, എന്‍ ടി സജീവന്‍, ട്രീസ ബാബു, സി ആര്‍ മദനമോഹന്‍, വി കെ രാജന്‍, ബാങ്ക് പ്രസിഡന്റ് എ ആര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം ബൈജു സ്വാഗതവും അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബേസില്‍ ചെറിയാന്‍ നന്ദിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം