കായംകുളത്ത് റെയിൽവേ കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.
കായംകുളം: ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്റ്റ് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. അമീൻ എന്ന 24കാരനാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളുമായ വൈസിലിനെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ്.
വൈസിലിന്‍റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ച കേസിലാണ് ഒന്നാം പ്രതി അറസ്റ്റിലായത്. കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന അമീൻ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യത ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് കായംകുളം പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
സൗദി അറേബ്യയിലേക്ക് പോകാനായി എത്തിയ അമീനെ ലുക്ക് ഔട്ട് സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ്ബിഐയുടെ എടിഎമ്മിൽ നിന്നും പരാതിക്കാരന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയായ അമീൻ കായംകുളം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം