നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി
തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി. നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് ആഘോഷപൂർവമായ ദിവ്യബലി അർപ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസൻ്റ് സാമുവൽ ചടങ്ങുകളിൽ മുഖ്യകാർമികനായി.
ആയിരക്കണക്കിന് വിശ്വാസികൾ തിങ്ങിനിറഞ്ഞ വേദിയിൽ, പ്രാർത്ഥനാ ഗാനങ്ങൾ നിറഞ്ഞ സന്ധ്യയിലായിരുന്നു സ്ഥാനാരോഹണം. റോമിൽ നിന്നുള്ള നിയമനപത്രം ബലി മധ്യേ വായിച്ചു. സഹമെത്രാനാകുള്ള സന്നദ്ധത ഡോ.ഡി.സെൽവരാജിനോട് തേടി. സന്നദ്ധത അറിയിച്ച് സാഷ്ടാംഗ പ്രണാമം ചെയ്തതോടെ അഭിഷേക ചടങ്ങുകൾ തുടങ്ങി. പിന്നാലെ അധികാരചിഹ്നങ്ങൾ കൈമാറി.
വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ ലിയോപോൾദോ ജിറെല്ലി , സിബി സി ഐ പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് , തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ , വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ സഹമെത്രാനെ ആലിംഗനം ചെയ്തു. നൂറു കണക്കിന് വൈദികർ ബലിയർപ്പണത്തിൽ പങ്കുചേർന്നു.
1996 ൽ സ്ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള ഇടവകാംഗമായ ഡോ സെൽവരാജൻ 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായി സേവനമനുഷ്ഠിക്കുകയാണ്. നിലവിലെ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ വിരമിക്കുകന്നതോടെ ഡോ.സെൽവരാജ് രൂപതയുടെ പുതിയ മെത്രാനാകും.