സുഹൃത്തിനെ ലഹരിക്കേസില്‍ കുടുക്കി എന്നാരോപിച്ചാണ് യുവാവിനെ മര്‍ദിച്ചത്.
കണ്ണൂര്‍: ലഹരിക്കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കണ്ണൂരിൽ യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഫഹദിന്‍റെ കയ്യില്‍ ലഹരി ഉണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത് റിസല്‍ ആണെന്ന് സംശയിച്ചായിരുന്നു അതിക്രമം.
ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിര്‍ത്തിയാണ് ഏഴംഗ സംഘം മര്‍ദിച്ചത്. സിമന്‍റ് കട്ട കൊണ്ടും വടികൊണ്ടും അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. പുറത്തും മുഖത്തും പരിക്കേറ്റ റിസൽ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാല് പേരെ എടക്കാട് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം