നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ.
തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീർണതകള്‍ മാറ്റി സർക്കാർ ഉത്തരവിറക്കി. നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവർക്ക് ഇങ്ങനെ രേഖകളിൽ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്.
പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസ്റ്റഡ് വിജ്ഞാപനം ഇറക്കിയാൽ അതുവഴി ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുന്ന വിധമാണ് പുതിയ ഉത്തരവ്. സ്കൂള്‍ രേഖകളിൽ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം കെ-സ്മാർട്ടിലും ഒരുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നവകേരള സദസ്സിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലഘൂകരിക്കുന്ന കാര്യം സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.