ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന, പലസ്തീനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയാണ്.
വാഷിങ്ടണ്‍: അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധിക്കുന്നവരെ 'ഭ്രാന്തുള്ളവർ' എന്ന് റൂബിയോ ആക്ഷേപിച്ചു. ഇനി ദിവസേന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
"നിലവിൽ 300ലധികം പേർ ഉണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരിൽ ഒരാളെ കണ്ടെത്തും. നിങ്ങൾ യു.എസിൽ വന്ന് പ്രശ്നം സൃഷ്ടിച്ചാൽ പിന്നെ ഞങ്ങളുടെ രാജ്യത്ത് വേണ്ട"- എന്നാണ് റൂബിയോ പറഞ്ഞത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന, പലസ്തീനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയാണ്.
കൊളംബിയ സർവകലാശാലയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ മഹ്മൂദ് ഖലീൽ ഉൾപ്പെടെ സ്ഥിര താമസ അനുമതിയുള്ളവരെയും നാട് കടത്താൻ അധികൃതർ തീരുമാനിച്ചു. 7 വയസ് മുതൽ യുഎസിൽ ജീവിക്കുന്ന, നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 21കാരിയായ യുൻസിയോ ചുങിനെയും നാട് കടത്താൻ ഉത്തരവിട്ടു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യുൻസിയോ ചുങ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥിനി ഹർജിയിൽ ആരോപിച്ചു.
ടഫ്സ് യൂണിവേഴ്സിറ്റിയിലെ റുമൈസ ഓസ്തുർക്കിനെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യുഎസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക്, ടഫ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാം വിദ്യാര്‍ത്ഥിയാണ്. എഫ് 1 വിസയിലാണ് ഇവര്‍ യു.എസില്‍ താമസിച്ചിരുന്നത്. ക്യാംപസിലെ പ്രസിദ്ധീകരണത്തിൽ പലസ്തീനികളെ പിന്തുണച്ച് ലേഖനം എഴുതിയതിന് പിന്നാലെയാണ് ഒസ്തുർക്കിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ വിലയും റദ്ദാക്കി. ഹമാസിനെ പിന്തുണയ്ക്കുന്നു എന്നാണ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം