നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ചർച്ചകൾ നടത്തും.
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കിൽ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കൻ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കൻ സന്ദർശനം. ഊർജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, പ്രതിരോധം എന്നീ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് യാത്രയുടെ മുഖ്യ അജണ്ഡയെന്നാണ് റിപ്പോർട്ട്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ചർച്ചകൾ നടത്തും. പ്രതിരോധം, ഊർജ്ജ സുരക്ഷ, ഡിജിറ്റലൈസേഷൻ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ പത്ത് കാര്യങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ചർച്ചയുണ്ടാകുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശ്രീലങ്ക സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് പതിയെ കരകയറി വരുമ്പോഴാണ് നരേന്ദ്ര മോദിയുടെ ശ്രീലങ്കൻ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. 3 വർഷം മുൻപ് ശ്രീലങ്കയിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഇന്ത്യ 4.5 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...