ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റി
കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസൽട്ടുമായി യാത്രക്കാരൻ ദുബൈയിലെത്തിയത്.

ദുബൈ: വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തി. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു.
ഇന്ന് മുതൽ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താനാകില്ല. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസൽട്ടുമായി യാത്രക്കാരൻ ദുബൈയിലെത്തിയത്.
മുമ്പും സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം.
പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. വിലക്കിനെ തുടർന്ന് ഇന്നുമുതല്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ധ് ചെയ്തു. ചില വിമാനങ്ങള്‍ ഷാർജയിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.


