ബാങ്കുകളുടെ ലയനം; ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ല: അരുണ്‍ ജെയ്റ്റിലി
ലയനശേഷം രൂപീകൃതമാകുന്ന ബാങ്കിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ആണ് ലക്ഷ്യമിടുന്നത്. എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നിലായി മൂന്നാമത്തെ വലിയ ബാങ്ക് ആകും ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി). പുതിയ ബാങ്കിന് 5.71 ശതമാനം നിഷ്ക്രിയ ആസ്തിയാകും ഉണ്ടാകുക.
![No job losses due to merger of public sector banks: Arun Jaitley No job losses due to merger of public sector banks: Arun Jaitley](https://static-gi.asianetnews.com/images/01d0c6yky931xy190yzfzsdn14/arun_363x203xt.jpg)
ദില്ലി: പൊതുമേഖല ബാങ്കുകളുടെ ലയനത്തിന്‍റെ ഭാഗമായി ആരുടെയും തൊഴില്‍ നഷ്ടമാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. ലോക്സഭയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശമുണ്ടായത്.
കഴിഞ്ഞ ദിവസം വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ (ബിഒബി) ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെ (എസ്ബിഐ) വലുതും ശക്തവുമായ ബാങ്കുകള്‍ രൂപീകരിക്കുകയാണ് ഇത്തരം ലയനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.
ലയനശേഷം രൂപീകൃതമാകുന്ന ബാങ്കിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ആണ് ലക്ഷ്യമിടുന്നത്. എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നിലായി മൂന്നാമത്തെ വലിയ ബാങ്ക് ആകും ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി). പുതിയ ബാങ്കിന് 5.71 ശതമാനം നിഷ്ക്രിയ ആസ്തിയാകും ഉണ്ടാകുക.
ലയനത്തിലൂടെ രൂപീകൃതമാകുന്ന ബാങ്കിന് കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് മൂലധന സഹായവും ഉണ്ടാകും. ബാങ്ക് ലയനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. ബാങ്കിംഗ് മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമെന്നാണ് ജീവനക്കാരുടെ ആരോപണം.