ആഗോള എണ്ണവില കുതിച്ചുയരുന്നു; തീരുമാനത്തില്‍ നിന്ന് പിന്മാറാതെ അമേരിക്ക
തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. സൗദി, യുഎഇ, അമേരിക്ക തുടങ്ങിയവ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരില്ലെന്നുമാണ് യുഎസിന്‍റെ നിലപാട്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ദില്ലി: ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 73.88 ഡോളറാണ് ഇന്നത്തെ നിരക്ക്. 74.35 ഡോളറായിരുന്നു ബാരലിന് കഴിഞ്ഞ ദിവസത്തെ നിരക്ക്. അന്താരാഷ്ട്ര ക്രൂഡ് നിരക്ക് 75 ഡോളറിലേക്ക് അടുത്തതോടെ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക വര്‍ധിച്ചു.
എന്നാൽ, ആറുമാസത്തെ ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോഴും ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില. ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾക്കുണ്ടായിരുന്ന ഇളവ് എടുത്തുകളയുമെന്ന വാർത്ത വന്നതോടെയാണ് എണ്ണവില കുതിച്ചുയരാൻ തുടങ്ങിയത്. മെയ് രണ്ടോടെ അമേരിക്ക ഇറാനെ പൂര്‍ണമായി ഉപരോധിക്കാനാണ് പദ്ധതിയിടുന്നത്. ഈ വർഷം ഇതുവരെ വിലയിൽ 44 ശതമാനം വർധനയാണ് ഉണ്ടായത്.
തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. സൗദി, യുഎഇ, അമേരിക്ക തുടങ്ങിയവ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരില്ലെന്നുമാണ് യുഎസിന്‍റെ നിലപാട്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറാനില്‍ നിന്ന് 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിനാവശ്യമായ എണ്ണയുടെ 10 ശതമാനം വരും.


