ശബരിമല ദർശന ശേഷം രാത്രി കിടന്നുറങ്ങിയ തീർത്ഥാടകന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്

പത്തനംതിട്ട: ബസ്സിനടിയിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു. പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റി.
നാടിന്‍റെ ഉള്ളുലച്ച് മുറിഞ്ഞകല്‍ അപകടം; നവദമ്പതികൾ ഉൾപ്പെടെ നാല് പേർക്കും വിട നൽകി ജന്മനാട്
അതേസമയം മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ എട്ടു മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം. പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി 15ആം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30നാണ് നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിഞ്ഞത്. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
