ഞെട്ടിത്തോട് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പകരം വീട്ടുമെന്ന് മാവോയിസ്റ്റുകൾ; തിരുനെല്ലിയിൽ പോസ്റ്റര്‍

ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു

Maoist Kavita allegedly killed in Ayyankunnu encounter says poster kgn

കണ്ണൂര്‍: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും ഉള്ളത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ പിൻവാങ്ങിയപ്പോൾ ഈ സ്ഥലത്ത് തണ്ടര്‍ബോൾട്ട് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം ലഭിച്ചിരുന്നു. പരിക്കേറ്റയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നും സംശയമുണ്ട്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നു.

കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത (ലക്ഷ്മി)  2021 ൽ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കർണാടകത്തിലെ തുംഗഭദ്ര ദളത്തിൻ്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ൽ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായതാണ്. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios