ഹലോ ലോൺ വേണോ, ഒരു പേഴ്സണൽ ലോൺ എടുക്കട്ടെ!; തുരുതുരാ ഫോൺ വിളികൾ, എറണാകുളം സ്വദേശി നൽകിയ പരാതിയിൽ ശക്തമായ നടപടി

ബജാജ് ഫിൻസെർവിന്റെ നിരന്തരവും അനാവശ്യവുമായ കോളുകളിൽ മനസമാധാനം നഷ്ടപ്പെട്ടു എന്ന് ആരോപിച്ചാണ് കമ്മീഷനെ സമീപിച്ചത്.

Constant phone calls from the bank saying that they will give the loan Action taken on the complaint of a native of Ernakulam

കൊച്ചി: വായ്പ വാഗ്ദാനം ചെയ്ത് നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിച്ച ധനകാര്യ കമ്പനിയുടെ നടപടി വിലക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ നിഥിൻ രാമകൃഷ്ണൻ, ബജാജ് ഫിൻസെർവിന്റെ നിരന്തരവും അനാവശ്യവുമായ കോളുകളിൽ മനസമാധാനം നഷ്ടപ്പെട്ടു എന്ന് ആരോപിച്ചാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം നിരന്തരം കോളുകൾ ചെയ്തു വായ്പ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നിർബന്ധിക്കുന്നു. അനവധി തവണ അഭ്യർത്ഥിച്ചിട്ടും, ഡിഎൻഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും കോളുകൾ തുടരുന്നു. ഇതു പരാതിക്കാരന്റെ അക്കാദമിക് പ്രവർത്തനങ്ങളെയും അന്തർദേശീയ സംഘടനയിലെ  പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു എന്നും പരാതിയിൽ പറയുന്നു.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം  അലോസരം ഉണ്ടാക്കുന്ന വ്യാപാര പ്രവർത്തനങ്ങളെ അധാർമിക വ്യാപാര രീതിയായി നിർവചിക്കുന്നു. നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിരന്തരമായ അനാവശ്യ കോളുകൾ ഉണ്ടാകുന്നത് ഈ വ്യവസ്ഥയുടെ പരിധിയിൽ വരുന്നു എന്ന് കമ്മീഷൻ വ്യക്തമാക്കി. 

ഉപഭോക്തൃ സേവന നിയമത്തിലെ  സെക്ഷൻ 2 (47) അനുസരിച്ച് സാധനങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലോസരം വരുത്തുന്നതിനെ നിരോധിക്കുന്നതോടൊപ്പം, സെക്ഷൻ 38(8) പ്രകാരം ഉപഭോക്തൃ കമ്മീഷനുകളെ അത്തരം കേസുകളിൽ നടപടി സ്വീകരിക്കാനും അധികാരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സുപ്രീം കോടതി,  കെ.എസ്. പുട്ടസ്വാമി വെഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ  സ്വകാര്യത അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം  21 പ്രകാരമുള്ള അടിസ്ഥാന അവകാശമാണ്. സ്വകാര്യത അവകാശത്തിൽ ഒരാളുടെ വ്യക്തിപരമായ സ്ഥലത്തും ജീവിതത്തിലും അനാവശ്യമായ കടന്നുകയറ്റത്തിൽ നിന്നുള്ള സംരക്ഷണം ഉൾപ്പെടുന്നുണ്ട്.

പ്രത്യേകിച്ചു ജോലി സമയത്തു പരാതിക്കാരനെ  ആവർത്തിച്ച് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു, മെമ്പർമാരെ വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. എതിർകക്ഷികളായ ബജാജ് ഫിൻസെർവിനോടു  ഉടൻ പ്രാബല്യത്തിൽ പരാതിക്കാരനുള്ള എല്ലാ അനാവശ്യ കോളുകളും നിർത്തിവയ്ക്കാൻ  ഉത്തരവ് നൽകി. എതിർകക്ഷിയിൽ നിന്നും നഷ്ടപരിഹാരം വേണം എന്നുള്ള പരാതിക്കാരന്റെ ആവശ്യത്തിൽ മാർച്ച്‌ നാലിനു തുടർവാദം കേൾക്കും. പരാതിക്കാരനു വേണ്ടി അഡ്വ. അഞ്ജലി അനിൽ  ഹാജരായി.

എസി- നോൺ എസി റൂമുകൾ, 20 കിടക്കകൾ, വൈ ഫൈ-കമ്പ്യൂട്ടര്‍ സംവിധാനങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്കിൽ ഷീ ഹബും ഷീ സ്പേസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios