മാർപ്പാപ്പയുടെ മരണവും തെരഞ്ഞെടുപ്പും; പ്രേക്ഷകരെ അതിശയിപ്പിച്ച് 'കോൺക്ലേവ്'
2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത്.

വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കോൺക്ലേവ്' ഐഎഫ്എഫ്കെയിലും ഹിറ്റ്. എഡ്വേഡ് ബേർജറിന്റെ സംവിധാന മികവിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഐഎഫ്എഫ്കെയിലെ എല്ലാ പ്രദർശനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ലോകസിനിമാ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരുന്നത്. മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് സിനിമയുടെ കഥാതന്തു. ചിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും മികച്ച പ്രകടനങ്ങളും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും പുതുമയുള്ളതും തീവ്രവുമായ കഥാപശ്ചാത്തലവും അടക്കം കണ്ടിറങ്ങിയ എല്ലാവർക്കും ചിത്രത്തെപ്പറ്റി പറയാൻ ഏറെയുണ്ട്. ചിത്രം രണ്ട് തവണവും നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയായിരുന്നു കോൺക്ലേവ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത്. പീറ്റർ സ്ട്രോഗന്‍റേതാണ് മനോഹരമായ തിരക്കഥ. സിസ്റ്റൈൻ ചാപ്പലിലെ നിഗൂഢമായ ഇടവഴികളിലൂടെയും കോൺക്ലേവിലെ കർദിനാൾമാരുടെ അടക്കംപറച്ചിലുകളിലൂടെയും മുന്നോട്ടുപോകുന്ന കഥാതന്തു മികച്ച സിനിമാ അനുഭവമാണ് പ്രേക്ഷകന് നൽകുക.
സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയ പ്രതികരണങ്ങൾ സാധ്യമാവണം: ഗിരീഷ് കാസറവള്ളി
സൂക്ഷ്‍മമായി ഗവേഷണം നടത്തിയ നോവലായിരുന്നു കോൺക്ലേവ്. നോവലിനോട് നൂറ്റിയൊന്ന് ശതമാനം നീതിപുലർത്തിയാണ് സംവിധായകന് സിനിമ ചെയ്തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പായാലും പോപ്പ് തെരഞ്ഞെടുപ്പായാലും അധികാരത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും എല്ലായിടത്തും സമാനമാണ് എന്ന് ചിത്രം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..