എൻഎസ്എസ് അകൽച്ചയിലല്ല, മുഖ്യം ജനങ്ങളുടെ റേറ്റിംഗ്,കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മിൽ? ചെന്നിത്തല പറയുന്നു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടിക സുതാര്യമല്ലെന്നും സിപിഎം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ടമാരെ ചേര്‍ത്തെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തിൽ എഐസിസി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകും. കള്ളവോട്ട് തടയലാണ് അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എൽഡിഎഫ് സര്‍ക്കാരിനെതിരെ ഒരുപാട് വിഷയങ്ങളുന്നയിച്ചു. ഒരു വിഷയം കഴിഞ്ഞപ്പോൾ അടുത്ത വിഷയം വന്നു. എല്ലാത്തിനും എനിക്കൊപ്പം എന്റെ പാര്‍ട്ടിയുമുണ്ടായിരുന്നു.കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണര്‍ന്നിരിക്കുകയായിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു. സൈബര്‍ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു. കാശ് കൊടുത്ത് ആളെ വെച്ചാൽ കോൺഗ്രസിനും സൈബര്‍ ആക്രമണം നടത്താം. പക്ഷേ അത് കോൺഗ്രസിന്റെ ശൈലിയല്ല. പക്ഷേ പിന്നീട് ഉന്നയിച്ച വിഷയങ്ങളിൽ നിന്നെല്ലാം സര്‍ക്കാര്‍ പിന്നോട്ട് പോയതാണ് കണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിൽ ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത്. ഹൈക്കമാൻഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. ഉമ്മൻ ചാണ്ടി പ്രചാരണ രംഗത്ത് വരുന്നത് നല്ല കാര്യമാണ്. ഹൈക്കമാൻഡ് ഏത് തീരുമാനമെടുത്താലും അംഗീകരിക്കും. എന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടാലും അംഗീകരിക്കും. ഞാൻ പ്രതിപക്ഷനേതാവായി ഇരിക്കുന്ന കാലഘട്ടത്തിൽ യുഡിഎഫ് തിരികെ വരണമെന്നത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം. ചാനലുകളുടെ റേറ്റിംഗ് അല്ല, അഴിമതിക്കെതിരെ നിശബ്ദനായിരിക്കാനാകില്ല.
ലീഗെന്നല്ല ഒരു കക്ഷിക്കും യുഡിഎഫിൽ അമിത പ്രാധാന്യമില്ല. പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമില്ല. യുഡിഎഫും താനും ഉന്നയിച്ച വിഷയങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ശക്തമായി പ്രതികരിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേത്തു. എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല. വറുതിക്ക് നിൽക്കാത്ത സമുദായങ്ങളെ പിണറായി അപമാനിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിന് പിണറായി വിജയൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
നേമത്ത് ബിജെപിയെ തടയാൻ കോൺഗ്രസിനേ കഴിയൂവെന്ന് ചെന്നിത്തല പറഞ്ഞു. നേമത്ത് യുഡിഎഫ് ജയിക്കും. കെ മുരളീധരൻ വിജയിച്ച് എംഎൽഎയായി വരും. മുരളീധരനെ അതിന് വേണ്ടി നിയോഗിച്ചതാണ്. അദ്ദേഹത്തോട് മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തയ്യാറാവുകയായിരുന്നു. ജയിച്ചുവന്നാൻ മുരളിക്ക് അർഹമായ സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം കാണാം


