'അസമയത്ത് കോഴി കടയില്‍ വന്‍ തിരക്ക്'; രഹസ്യനിരീക്ഷണം, കണ്ടെത്തിയത് ലഹരി കച്ചവടം, അറസ്റ്റ്
ഒല്ലൂര്‍ പൊലീസും, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌കോഡും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍: ഒല്ലൂര്‍ ഇളംതുരുത്തിയില്‍ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ അസം സ്വദേശി പൊലിസ് പിടിയില്‍. അസമയത്തും കോഴി കടയില്‍ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ഉള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസാം സ്വദേശിയായ മുഹമ്മദ് ദുലാല്‍ ഹുസൈന്‍ (31) എന്നയാളെ ബ്രൗണ്‍ ഷുഗറുമായി പിടിയിലായത്. ഒല്ലൂര്‍ പൊലീസും, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌കോഡും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ ഒല്ലൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്. എം, ജയന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രദീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍ സുവ്രതകുമാര്‍.എന്‍ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍, ടി വി, വിപിന്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, ചെങ്ങന്നൂരില്‍ കാറില്‍ കടത്തുകയായിരുന്ന 16 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി രാഹുല്‍ കെ റെജി എന്നയാളെ കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തത്.. ഒറീസയില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തില്‍ എത്തിച്ചു വില്പന നടത്തുന്നതായി സൂചന കിട്ടിയതിനെത്തുടര്‍ന്ന് ഇയാള്‍ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ സ്ഥിരമായി വാഹനങ്ങള്‍ മാറ്റുന്നുണ്ടായിരുന്നു. കഞ്ചാവ് വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് രാഹുല്‍ നയിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന്റെ സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. റെനി, ഓം കാര്‍നാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് ദിലീഷ്, എക്‌സൈസ് ഡ്രൈവര്‍ പി എന്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
'വഴിയരികിലെ കടയിൽ ഐസ്‌ക്രീമില്‍ ബീജം കലര്‍ത്തി വില്‍പ്പന'; വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്
