ചൈനീസ് ടെലികോം ഭീമനായ ചൈന മൊബൈലിന്റെ റെക്കോർഡ് റിലയൻസ് ജിയോ മറികടന്നു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദിനത്തിൽ 500 ദശലക്ഷം ജിഗാബൈറ്റ് ഡാറ്റയാണ് ജിയോ പ്രോസസ്സ് ചെയ്തത്.
മുംബൈ: ഒരു ദിവസം കൊണ്ട് 50 കോടി ജിബി (500 ദശലക്ഷം ജിഗാബൈറ്റ്) ഡാറ്റ പ്രോസസ് ചെയ്തുകൊണ്ട് ചൈനീസ് ടെലികോം ഭീമനായ ചൈന മൊബൈലിന്റെ റെക്കോർഡ് റിലയൻസ് ജിയോ മറികടന്നു. 2025 ലെ ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദിനത്തിലാണ് ജിയോ ഇത്രയും വലിയ അളവിൽ ഡാറ്റ പ്രോസസ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.
2025 മാർച്ച് 9 ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് മത്സരം നടന്നത്. 2 ജിബി പ്രതിദിന ഡാറ്റയും അതിലേറെയും ബണ്ടിൽ ചെയ്യുന്ന പ്രീപെയിഡ് പ്ലാനുകളിലൂടെ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 5G സേവനം ലഭ്യമാക്കുന്നുണ്ട്. വ്യത്യസ്ത ഡിവൈസുകളിലൂടെ ക്രിക്കറ്റ് മത്സരങ്ങൾ ഉയർന്ന നിലവാരത്തിൽ ദീർഘനേരം സ്ട്രീം ചെയ്യാൻ ഈ പ്ലാനുകൾ അവസരമൊരുക്കുന്നു.
അതേസമയം ചൈനയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ചൈന മൊബൈൽ. 100 കോടി വയർലെസ് ഉപഭോക്താക്കളുണ്ട് ചൈന മൊബൈലിന്. ജിയോയുടെ വരിക്കാരുടെ എണ്ണം ഏകദേശം 55 കോടിയാണ്. അതായത് ജിയോ വരിക്കാരുടെ എണ്ണം ചൈന മൊബൈലിന്റെ പകുതിയാണ്. താരതമ്യേന, ജിയോയ്ക്ക് മൊത്തം സബ്‌സ്‌ക്രൈബർമാരുടെ പകുതിയും, ചൈന മൊബൈലിന്റെ മൊത്തം സബ്‌സ്‌ക്രൈബർ ബേസുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 15-17 ശതമാനം 5G ഉപയോക്താക്കളുമുണ്ട്. ഇതൊക്കെയാണെങ്കിലും, ഒറ്റ ദിവസംകൊണ്ട് ചൈന മൊബൈലിനേക്കാൾ കൂടുതൽ ഡാറ്റ പ്രോസസ് ചെയ്യാൻ ജിയോയ്ക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
വലിയ അളവിൽ ഡാറ്റ കൈകാര്യം ചെയ്യുകയും കൈമാറുകയും ചെയ്യുന്നു എന്നതിനായൊണ് ഡാറ്റ പ്രോസസിഗ് കൊണ്ട് അർത്ഥമാക്കുന്നത്. 2025 മാർച്ച് 9 ന് ജിയോയുടെ നെറ്റ്‌വർക്ക് ഇങ്ങനെ വലിയ അളവിൽ ഡാറ്റ കൈകാര്യം ചെയ്യുകയും കൈമാറുകയും ചെയ്‍തു . ഈ സമയത്ത്, ഉപയോക്താക്കൾ ജിയോ ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ജോലികൾ ചെയ്തിരിക്കാം. ഇതിൽ VoLTE കോളുകളിൽ ഉപയോഗിക്കുന്ന കോൾ ഡാറ്റയും ഉൾപ്പെടുന്നു. ഫയലുകൾ അപ്‌ലോഡ് ചെയ്യൽ, വീഡിയോ കോളുകൾ, സ്ട്രീമിംഗ് എന്നിവ പോലെ ഉപയോക്താക്കൾ കൈമാറ്റം ചെയ്യുന്ന ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ക്ലൗഡ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഡാറ്റ പ്രോസസ്സിംഗിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ജിയോയുടെ 5G നെറ്റ്‌വർക്കുകളുടെസാങ്കേിത ശേഷിയാണ് ഇത് വ്യക്തമാക്കുന്നത്. തുടക്കം മുതൽ റിലയൻസ് ജിയോ അതിന്റെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം