സ്കാനിൽ അതുപോലെ തന്നെ ഇയാളുടെ മൂക്കിൽ നിന്നും തലച്ചോറിലേക്ക് രണ്ട് നീളമുള്ള വസ്തുക്കൾ കുടുങ്ങിയിരിക്കുന്നതായും കണ്ടെത്തി.
അഞ്ച് മാസമായി കടുത്ത തലവേദന. ആശുപത്രിയിലെത്തിയ 35 വയസുകാരനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു കണ്ടെത്തലായിരുന്നു. വേദന കുറയ്ക്കാൻ വേണ്ടി ഈ അഞ്ചുമാസവും യുവാവ് വിവിധ മരുന്നുകൾ കഴിച്ചു. എന്നാൽ, ക്രമേണ അവസ്ഥ വളരെ മോശമാവുകയും കാഴ്ചശക്തി നഷ്ടപ്പെടാനും ഒക്കെ തുടങ്ങി. അതോടെയാണ് ഈ വിയറ്റ്നാംകാരൻ ആശുപത്രിയിൽ എത്തിയത്.
യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ക്വാങ് ബിൻ പ്രവിശ്യയിലെ ഡോങ് ഹോയിയിലുള്ള ക്യൂബ ഫ്രണ്ട്ഷിപ്പ് ആശുപത്രിയിലാണ് യുവാവ് എത്തിയത്. ഒടുവിൽ ഡോക്ടർമാർ സിടി സ്കാൻ നിർദ്ദേശിച്ചു. സ്കാനിൽ കണ്ടെത്തിയത് അയാളുടെ തലച്ചോറിൽ ഒരു ജോഡി ചോപ്സ്റ്റിക്ക് കുടുങ്ങിയതായിട്ടാണ്.
സിടി സ്കാൻ പരിശോധിച്ചപ്പോൾ, യുവാവിന്റെ തലച്ചോറിൽ വായു നിറഞ്ഞിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ടെൻഷൻ ന്യൂമോസെഫാലസ് എന്നറിയപ്പെടുന്ന അപകടകരമായ അവസ്ഥയായിരുന്നു ഇത്. സ്കാനിൽ അതുപോലെ തന്നെ ഇയാളുടെ മൂക്കിൽ നിന്നും തലച്ചോറിലേക്ക് രണ്ട് നീളമുള്ള വസ്തുക്കൾ കുടുങ്ങിയിരിക്കുന്നതായും കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോഴാണ് അത് ചോപ്പ് സ്റ്റിക്കുകൾ ആണെന്ന് മനസിലായത്.
ആദ്യം ഇത് എങ്ങനെ സംഭവിച്ചു എന്ന് യുവാവിന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട്, മാസങ്ങൾക്ക് മുമ്പ് മദ്യപിച്ചു കൊണ്ടിരിക്കവെ വഴക്കുണ്ടാക്കിയത് ഓർമ്മ വരികയായിരുന്നു. അന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചെന്ന് പരിശോധന നടത്തിയിരുന്നു എങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അന്ന് സംഭവിച്ചതാവണം ഇത് എന്നാണ് കരുതുന്നത്.
ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ന്യൂയെൻ വാൻ മാൻ ഈ സംഭവം വളരെ അപൂർവമാണ് എന്നാണ് പറഞ്ഞത്. പിന്നീട്, സർജറി നടത്തി യുവാവിന്റെ മൂക്കിൽ നിന്നും ചോപ്സ്റ്റിക്ക് നീക്കം ചെയ്തു.