രണ്ട് ഫോട്ടോകള്‍ക്കും ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയുമെന്ന് പ്രതീക്ഷ
കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ 'ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത ഈ രണ്ട് ശ്രദ്ധേയമായ ഫോട്ടോകൾക്ക് ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയും. ടെക്സസ് കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസുമായി സഹകരിച്ച് നടത്തിയ 14 ദിവസത്തെ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിൽ നടന്ന പത്രസമ്മേളനത്തിലാണ് നാസ ചിത്രങ്ങൾ അവതരിപ്പിച്ചത്.
ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേര്‍ ക്രിസിയത്തിലെ അഗ്നിപർവ്വത രൂപീകരണമായ മോൺസ് ലാട്രെയ്‌ലിന് സമീപം മാർച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡ് ചെയ്‌തത്. ചെലവ് കുറയ്ക്കുന്നതിനും 2027-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. 2025 മാർച്ച് 2-ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവർത്തിച്ചു, ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അത് ദൗത്യം പൂർത്തിയാക്കി.
പടിഞ്ഞാറോട്ട് എടുത്ത രണ്ട് ചിത്രങ്ങളും ഭൂമിയെയും ശുക്രനെയും കൂടി ദൃശ്യമാകുന്ന വിധത്തിൽ എടുത്തതാണ്. ഈ ചിത്രങ്ങൾ സൂര്യൻ പകുതിയോളം അസ്‍തമിക്കുന്ന സമയത്ത് ചന്ദ്രന്‍റെ ചക്രവാളത്തിൽ പ്രകാശം വ്യാപിക്കുന്നത് കാണിക്കുന്നു.
Sunrise, sunset
Swiftly flows the lunar day
Thanks to cameras aboard 's Blue Ghost lander, we've seen the start and end of a day on the Moon. Check out the science we did in between: https://t.co/LhyisPv9Qx pic.twitter.com/3e3sny2vQi
"സൂര്യൻ അസ്തമിക്കുകയും പിന്നീട് ചക്രവാളത്തിൽ ഇരുട്ടിലേക്ക് പോകുകയും ചെയ്യുന്നതിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങളാണിത്," നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ പര്യവേക്ഷണ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ ജോയൽ കിയേൺസ് പറഞ്ഞു.
1972-ൽ അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ യാത്രികൻ യൂജിൻ സെർനാൻ ആണ് ചന്ദ്ര ചക്രവാള തിളക്കം ആദ്യമായി രേഖപ്പെടുത്തിയത്. തുടർന്നുള്ള നിരീക്ഷണങ്ങളിൽ ചന്ദ്രന്‍റെ നേർത്ത അന്തരീക്ഷത്തിലെ ചെറിയ പൊടിപടലങ്ങൾ ചന്ദ്രോദയത്തിലും സൂര്യാസ്തമയത്തിലും തിളങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന നിഗമനത്തിലെത്തി, അതേസമയം മറ്റ് ചില സിദ്ധാന്തങ്ങൾ കണികകൾ ഉയർന്നു പൊങ്ങി എന്നാണ് സൂചിപ്പിക്കുന്നത്.
മാർച്ച് 14-ന് ഭൂമി ചന്ദ്രന്‍റെ ചക്രവാളത്തിൽ നിന്ന് സൂര്യനെ മറച്ചപ്പോൾ നടന്ന പൂർണ്ണ ഗ്രഹണത്തിന്റെ ഹൈ-ഡെഫനിഷൻ ചിത്രങ്ങളും ബ്ലൂ ഗോസ്റ്റിലെ ക്യാമറകള്‍ പകർത്തിയിരുന്നു. അതിശയിപ്പിക്കുന്ന ഫോട്ടോകൾ പകർത്തുന്നതിനൊപ്പം, ബഹിരാകാശ കാലാവസ്ഥയും മറ്റ് പ്രപഞ്ച ശക്തികളും നമ്മുടെ ഗ്രഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചുള്ള വിപുലമായ ഡാറ്റയും ലാൻഡർ ശേഖരിച്ചിട്ടുണ്ട്.
Read more: സൂര്യനെ ഭൂമി മറച്ചു, ചന്ദ്രന്‍ ചുവന്ന് തുടുത്തു; വിസ്മയ ദൃശ്യങ്ങളുമായി ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാന്‍ഡര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം