കര്‍ശന പരിശോധന തുടരുന്നു; സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ

താമസ, തൊഴില്‍ നിയമലംഘകരും അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരുമാണ് അറസ്റ്റിലായത്. 

saudi authorities arrested 25150 illegals in one week

റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന പരിശോധനാ നടപടികൾ തുടരുന്നു. മാർച്ച് 13 മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. 17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴിൽ നിയമലംഘകരുമാണ്.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്റ്റിലായി. ഇതിൽ 69 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 29 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 63 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 36 പേർ വേറെയും പിടിയിലായിട്ടുണ്ട്.

Latest Videos

Read Also -  സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

നിലവിൽ നടപടികൾ നേരിടുന്ന 38,061 നിയമലംഘകരിൽ 35,795 പുരുഷന്മാരും 2,266 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 30,528 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,420 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 12,008 പേരെ നാടുകടത്തുകയും ചെയ്തു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം



 

vuukle one pixel image
click me!