നറുക്കെടുപ്പ് തട്ടിപ്പ് നടന്ന സംഭവത്തിന് പിന്നാലെ കുവൈത്ത് കൊമേഴ്‌സ് അണ്ടർസെക്രട്ടറി രാജിവെച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ റാഫിൾ നറുക്കെടുപ്പിൽ കൃത്രിമം കാണിച്ച സംഭവത്തെ തുടര്‍ന്ന് കുവൈത്ത് കൊമേഴ്‌സ് അണ്ടർസെക്രട്ടറി രാജിവച്ചു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും കാലക്രമേണ വർദ്ധിച്ചുവരുന്ന ഒരു ദീർഘകാല പ്രശ്‌നമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ-നജെം വെളിപ്പെടുത്തി. 'മന്ത്രാലയത്തിലെ ഏതെങ്കിലും പ്രത്യേക കക്ഷിയെ കുറ്റപ്പെടുത്താനോ ഉത്തരവാദിത്തപ്പെടുത്താനോ ഞാൻ ഇവിടെയില്ല. എന്നിരുന്നാലും, ധാർമ്മിക ഉത്തരവാദിത്തബോധം കാരണം ഞാൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു'-രാജിയെത്തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അൽ-നജെം പറഞ്ഞു.
അത്തരം വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യങ്ങളിൽ എനിക്ക് എന്‍റെ റോളിൽ തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസി യുവതിയെയും ഭർത്താവിനെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു പൗരനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. 2023 മുതൽ തുടങ്ങിയ നറുക്കെടുപ്പ് തട്ടിപ്പ് കൂടുതൽ പേരിലേക്കാണ് എത്തുന്നത്, 7 കാറുകൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
Read Also - യാ ഹല നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ പ്രവാസി വിജയി സംശയ നിഴലിൽ, നാടുവിടാനൊരുങ്ങുമ്പോൾ കുവൈത്തിൽ പിടിയിൽ
കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിന്റെ ദുരൂഹത നിറഞ്ഞ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. നറുക്കെടുക്കുന്ന മന്ത്രാലയ പ്രതിനിധി സമ്മാനകൂപ്പൺ തന്റെ വസ്ത്രത്തിന്റെ നീണ്ട കൈകൾക്കിടയിൽ ഒളിപ്പിച്ചുവച്ചതായി സംശയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നറുക്കെടുപ്പിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സമ്മാനത്തുകയായ കാറിന്റെ ഉടമസ്ഥാവകാശം യുവതി ഈജിപ്ഷ്യൻ പൗരനായ ഭർത്താവിന് കൈമാറി. തുടർന്ന് ഈജിപ്തിലേക്ക് രക്ഷപ്പെടുന്നതിനായി ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്. അന്വേഷണത്തിൽ ഈ യുവതി നാല് കാറുകൾ മുൻ നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ച് നേടിയതായി സംശയിക്കുന്നുണ്ട്. വിജയികളെ മുൻകൂട്ടി തീരുമാനിച്ച് വിജയികളിൽ നിന്ന് വൻതോതിൽ പണം കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചു. 200 മുതൽ 600 ദിനാർ വരെയാണ് ഇവർ വിജയികളിൽ നിന്നും കൈപ്പറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം