ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് ഈ വിലക്കില്‍ നിന്ന് ഒഴിവാകാനുള്ള അവസരമാണ് ലഭിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റിയുടെ തലവനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് സേവനങ്ങൾ രാവിലെ 10:00 മുതൽ രാത്രി 10:00 വരെ അൽ ഖൈറാൻ മാളിൽ ലഭ്യമാകും.
ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ രണ്ട് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥർ അവന്യൂസ് മാളിലും ഉണ്ടാകും. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വിലക്ക് ലഭിച്ചവർക്ക് അത് തീർപ്പാക്കാനും സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാനും ഇത് ഒരു അവസരമാണെന്നും, അതുവഴി അവർക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഗവർണറേറ്റുകളിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾ വഴി നിയമലംഘനങ്ങൾ നീക്കം ചെയ്യാൻ കഴിയില്ലെന്നും, ഈ സേവനത്തിനായി അൽ ഖൈറാൻ മാളും അവന്യൂസ് മാളുമാണ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളെന്നും അൽ സുബ്ഹാൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം