കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് പിടിയിലായത്
കാസർകോട്: തളങ്കരയിൽ 212 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. അഷ്കർ അലി ബി (36 വയസ്) ആണ് പിടിയിലായത്. കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 122 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇന്‍റലിജൻസ് ടീമിന്‍റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു പ്രതി.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ വി, പ്രിവന്‍റീവ് ഓഫീസറായ രഞ്ജിത് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീത ടി വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എ വി, കണ്ണൻകുഞ്ഞി ടി, അമൽജിത് സി എം, അജയ് ടിസി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ബൈക്ക് വിട്ടുകിട്ടാന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി
അതിനിടെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ സ്‌റ്റേഷനില്‍ എത്തിയ യുവാവിന്‍റെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. നല്ലളം സ്വദേശിയായ അലന്‍ദേവിനെ (22) ആണ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 1.66 ഗ്രാം എംഡിഎംഎ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അലന്‍ ദേവിന്‍റെ ബൈക്ക് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. പിറ്റേന്ന് രാവിലെ ഇയാള്‍ ബൈക്ക് അന്വേഷിച്ച് സ്റ്റേഷനില്‍ എത്തുകയായിരുന്നു. അലന്‍ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം