കോഴിക്കോട് കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോടതി ഉത്തരവ്. കുറ്റാരോപിതനായ എല്‍പി സ്കൂള്‍ അധ്യാപകനും സംഭവം മൂടിവെച്ച പ്രധാന അധ്യാപികനും സസ്പെൻഷൻ.
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.
നേരത്തെ അധ്യാപകന് അനുകൂലമായി പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സ്കൂള്‍ മാനേജര്‍ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേസില്‍ കഴമ്പില്ലെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി പോക്സോ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കൊണ്ടും, ഇരയെയും മാതാപിതാക്കളെയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി എന്നാണ് മാനേജരുടെ ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം